Monday, September 17, 2012

ഞാന്‍ അന്യന്‍

ഇവിടെ ഈ മരുഭൂമിയില്‍ അമ്പതു ഡിഗ്രി ചൂടില്‍ ജോലി ചെയ്യുമ്പോള്‍, ശരീരം മാത്രമല്ല ഹൃദയം പോലും കരിഞ്ഞു പോകുന്നു. സമയമാറ്റം ഒരു അനുഗ്രഹം ആണെങ്കില്‍ പോലും, അതിരാവിലെ രണ്ടു മണിക്ക് എഴുന്നേറ്റാലെ, നാല് മണിക്ക് സൈറ്റില്‍ എത്താനാവു. പതിനൊന്നു മണിക്ക് ജോലി തീര്‍ന്നു തിരിച്ചെത്തി  കഴിഞ്ഞാല്‍  ഉറങ്ങണം. പാതി മറന്ന ഉറക്കം തീര്‍ത്തില്ലെങ്കില്‍ പിന്നെ അടുത്ത ദിവസം സമയത്ത് ഉണരാന്‍ കഴിയില്ല. തന്റെ ഉറക്ക ഭ്രാന്ത് ഇവിടെ നഷ്ടമായി. അതി രാവിലെ വിളിച്ചു ഉണര്‍ത്താന്‍ പാടു  പെടാറുണ്ടായിരുന്ന അമ്മയെ പറ്റി ആണ്  ഓര്‍മ വരുന്നത്. ഇവിടെ വരുമ്പോള്‍ ആ ദുശ്ശീലങ്ങള്‍  അത്രയും മാറികിട്ടും ചിലപ്പോള്‍. ഉറങ്ങാനായി തുടങ്ങുമ്പോഴായിരിക്കും  നാട്ടില്‍ നിന്ന് ഒരു ഫോണ്‍ കാള്‍ വരുന്നത്. അപ്പോഴേക്കും ഉറക്കം പമ്പ കടക്കും. മനസ്സിന് സന്തോഷമുള്ള കാര്യങ്ങള്‍ ഒന്നുമല്ല മിക്കപ്പോഴും, ലോണ്‍ അടച്ചു തീര്‍ക്കുന്നതിനെ കുറിച്ചോ, അനിയത്തിയുടെ സ്ത്രീധന ബാക്കി കൊടുക്കന്നതിനെ പറ്റി ഒക്കെ ആവും. പിന്നെ അതു തന്നെ ആയിരിക്കും മനസ്സില്‍.., ഒരു ആയസ്സു മുഴുവന്‍ ഇവിടെ ഒടുങ്ങി തീര്‍ക്കാനായിരിക്കും ഈ ജന്മം തന്റെ വിധി. ആറു മാസമായ കുഞ്ഞിന്‍റെ  മുഖം പോലും ഇതുവരെ കാണാന്‍ പറ്റാത്തതില്‍  മനസ്സ് വിങ്ങുന്നു. പരിഭവങ്ങളുമായി ഭാര്യ അഞ്ജു. പിന്നെ പയ്യാരങ്ങളുമായി  വീട്ടുകാര്‍. അവരുടെ മനസ്സിലെ ചിത്രം എന്താണോ ആവോ. നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫ്‌ ഒരു സ്വര്‍ഗം ഇവിടെ കഷ്ടപെടാന്‍ വിധിച്ചവര്‍ക്ക് നരകവും.

കല്യാണം കഴിച്ചു വരുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളും ആയിരിക്കും ഓരോ പെണ്‍കുട്ടിക്കും . താങ്ങും തണലുമാകേണ്ടവര്‍ കടലുകള്‍ക്ക്  അപ്പുറം. സത്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയുമ്പോള്‍ ചിലര്‍ക്കൊക്കെ അത് ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നു. അശാന്തമായ മനസുമായി ജീവിക്കാന്‍ വിധിക്കപെട്ടവര്‍. അഞ്ജു തന്നെ മനസിലാക്കുന്നു എന്നത് ഒരു ആശ്വാസം. എങ്കിലും അമ്മയുമായി ഇടക്കിടെ ഉള്ള സൌന്ദര്യ പിണക്കങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. വല്ലപ്പോഴും അത് വഴക്കാകുമ്പോള്‍ താന്‍ ഇടപെട്ടു അവരെ സ്വസ്ഥമാക്കുന്നു. എല്ലാം അസ്വസ്തമായ മനസ്സിന്റെ നൊമ്പരങ്ങള്‍. ഇവിടെ ആരെയും കുറ്റപെടുത്താനാവില്ല. അവളുടെ സങ്കടങ്ങള്‍, ഭര്‍ത്താവിന്‍റെ നെഞ്ചില്‍ ചേര്‍ത്തു വച്ച് തേങ്ങലായി ഒഴുക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് പിണക്കങ്ങളായും വഴക്കുകളായും മാറുന്നു. അവളുടെ മനസ്സ് കാണാന്‍ അമ്മയ്ക്കും കഴിയാറില്ല. ജീവിതത്തിന്റെ താളലയങ്ങള്‍ നഷ്ടപെടുമ്പോള്‍ കരയാനല്ലാതെ, അവള്‍ക്കെന്തു ചെയ്യാന്‍ കഴിയും.

പല ഭാഷക്കാര്‍, പല നിറക്കാര്‍, പല വേഷക്കാര്‍, പല രാജ്യക്കാര്‍ എല്ലാവരും സ്വപ്നങ്ങളുടെ ഭാണ്ഡവുമായി ഈ മരുഭൂമിയില്‍ ജീവിതം തുന്നിചേര്‍ക്കാന്‍ എത്തപെട്ടവര്‍, ഇവിടുത്തെ കൊടുംചൂടില്‍, കൊടും തണുപ്പില്‍ രക്തം വിയര്‍പ്പാക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു മനുഷ്യജന്മം എന്തെല്ലാം സഹിക്കണം. ചിലര്‍ ദുരന്തങ്ങളോന്നുമില്ലാതെ ഒടുങ്ങുന്നു. ചിലര്‍ ഈ ജന്മം മുഴുവന്‍  ദുരന്തങ്ങള്‍ ഏറ്റുവാങ്ങി ഇവിടം വിടുന്നു. വേറെ ചിലര്‍ കഷ്ടപാടുകള്‍ക്കൊടുവില്‍ സന്തോഷത്തോടെ ജീവിച്ചു മരിക്കുന്നു. ഇനി ഒരു കൂട്ടര്‍ക്ക് എന്നും ജീവിതം ഒരു ഉത്സവമാണ്.  

ഇന്ന് ആഴ്ചയുടെ അവസാന ദിവസം എല്ലാ ക്ഷീണവും മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും ഓടി ഒളിക്കുന്ന ദിവസം. നാളെ ഒരു അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ പതുക്കെ ഉണര്‍ന്നാല്‍ മതി. ഇന്ന് രാത്രിയില്‍ ക്യാമ്പിലുള്ള സുഹൃത്തുക്കള്‍ എല്ലാവരും ഒത്തു കൂടുന്നു. അതാണ് പ്രവാസികളായ ഞങ്ങളുടെ സന്തോഷ നിമിഷങ്ങള്‍. എല്ലാ ദു:ഖവും മറക്കാന്‍ ആവലാതികള്‍ മറക്കാന്‍ ഒരു രാത്രി. വ്യാഴാഴ്ച ഉച്ച ആകുമ്പോഴേക്കും നെഞ്ചിലെ ഭാരം കുറയുന്നു. പിന്നെ ഒന്നും ഓര്‍ക്കാതെ അറിയാതെ ഉറക്കത്തിലേക്കു ആണ്ടിറങ്ങും. 

ഉച്ചക്ക് വന്നു കിടന്നു. മയക്കം വരുന്നില്ല ചിന്തകള്‍ മായാതെ തന്റെ ചുറ്റും തമ്പടിച്ചിരിക്കുന്നു. ചില ജന്മങ്ങള്‍ അങ്ങനെ ആണ്. എല്ലാക്കാലവും ദുരിതങ്ങളുടെ ഭാണ്ഡവും താങ്ങി ജീവിക്കുക. പാദുകം ഇല്ലാത്തവന്റെ ദു:ഖം പാദമില്ലാത്തവനെ കാണുമ്പോള്‍ മാറും. അത് പോലാണ് ഇവിടെ പലരുടെയും കാര്യങ്ങള്‍..,  ഒരു കടം വീട്ടി കഴിയുമ്പോള്‍ അടുത്ത കടങ്ങള്‍ നിരയായി വന്നു നില്‍ക്കും. ഒരു ഉറുമ്പിന്‍ നിര പോലെ അത് നീണ്ടു നീണ്ടു പോകുന്നു. ആരറിയുന്നു തന്‍റെ ദു:ഖം. നാട്ടില്‍ വിളിക്കുമ്പോള്‍ പരിഭവങ്ങളുമായി ഭാര്യ,  ആവലാതികളുമായി അച്ഛനമ്മമാര്‍, ബന്ധുക്കള്‍. ഒരിക്കല്‍ പോലും ആരും ചോദിച്ചില്ല “നിനക്ക് സുഖമാണോ രാഹുല്‍” എന്ന്‍. പ്രവാസി എവിടെയും അന്യന്‍. , നിലനില്‍പിനായി കഷ്ടപെടുമ്പോള്‍ തന്‍റെ ഉള്ളില്‍ ഉയരുന്ന നിലവിളികള്‍ താന്‍ മാത്രം കേള്‍ക്കുന്നു.

 അസ്തമയ സൂര്യനെ നോക്കി ഇരിക്കുന്ന അബൂക്കയെ കാണാറുണ്ട്. മുഖത്ത് പ്രത്യെകിച്ച് വികാരങ്ങളോന്നുമില്ലാത്ത ഒരു മലപ്പുറത്തുകാരന്‍ . ഇത്രയും നിര്‍വികാരനായ ഒരു മനുഷ്യനെ ‍ കണ്ടിട്ടില്ല. കാലങ്ങള്‍ മുഴുവന്‍ കഷ്ടപെട്ടതിന്റെ നേര്‍ രേഖകള്‍ ആ മുഖത്ത് കാണാം. ഇവിടെ വന്നിട്ട് മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ കഴിയുന്നു. ഒരായുസിന്‍റെ മുക്കാല്‍ പങ്കും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു തീര്‍ത്ത ആള്‍. സഹോദരങ്ങളെയും മക്കളെയും  കര കയറ്റി വന്നപ്പോഴേക്കും, കയറി കിടക്കാന്‍ ഒരു കൂരപോലും സ്വന്തമായി ഉണ്ടാക്കാന്‍ കഴിയാതെ പോയൊരു മനുഷ്യന്‍ . നാട് മനസില്‍ ഒരു  
വികാരമായി നൊമ്പരപെടുത്തുന്നുണ്ടെങ്കിലും തിരിച്ചു  പോകാന്‍ മനസ്സ് കൂട്ടാക്കുന്നില്ല. നാട്ടില്‍ ഒരു അന്യനായി ജീവിക്കുന്നതിലും ഭേദം ഇവിടെ ജീവിച്ചു മരിക്കുന്നതാണെന്ന് അയാള്‍ക്ക് തോന്നിക്കാണും. ഇവിടെ ഈ കഷ്ടപ്പാടുകള്‍ക്കിടയില്‍ ഉറക്കെ ഒന്ന് കരയാന്‍ പോലും മറന്നു പോകുന്നു. മരവിച്ച മനസ്സുമായി ജീവിതം തള്ളി നീക്കാന്‍ വിധിക്കപെട്ടവര്‍..

പിന്നെ മനസ്സിലേക്ക് വരുന്ന മുഖം ബാലന്‍ പിള്ളയുടെതാണ് , ആഹാരം പോലും നേരാവണ്ണം കഴിക്കാതെ, ഭാര്യക്കും മക്കള്‍ക്കും സ്വര്‍ഗ്ഗ തുല്യമായ ജീവിതം ഉണ്ടാക്കി കൊടുത്തു. അയാളുടെ വിയര്‍പ്പിന്റെ വില, ഭാര്യയോ മക്കളോ അറിഞ്ഞില്ല. അയാള്‍ ഉണ്ടാക്കിയ പുത്തന്‍ വീട്ടില്‍ അവര്‍ ഉണ്ടു, ഉറങ്ങി. മക്കള്‍ പുതിയ ബൈക്കുകളില്‍ല്‍ ചെത്തി നടന്നു. പിന്നെ എപ്പോഴോ അയാള്‍ക്ക് മനസ്സിലായി തനിക്കെല്ലാം കൈ മോശം  വന്നെന്നു. നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടിലുള്ളവര്‍ക്കും, നാട്ടുകാര്‍ക്കും അയാള്‍ അന്യന്‍ . അവിടാര്‍ക്കും അയാളെ വേണ്ട അയാളുടെ സ്നേഹം വേണ്ട. അയാളയക്കുന്ന പണത്തോടെ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ എന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍. അയാളുടെ നെഞ്ചിലും ആ നിലവിളി ഉയര്‍ന്നിട്ടുണ്ടാവും,  അയാള്‍ എല്ലാവരെയും സന്തോഷിപ്പിച്ചും, സ്വയം സന്തോഷിച്ചും വ്യാഴാഴ്ച രാത്രികളെ ഒരു ഉത്സവമാക്കി മാറ്റുന്നു. നന്നായി പാചകം ചെയ്യാവുന്ന നളന്മാര്‍ രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നു. മറ്റുള്ളവര്‍ സഹായിക്കുന്നു. മെസ്സ് ഹാളില്‍ എല്ലാവരും ഒത്തു കൂടുന്നു.

ജയേഷ് വന്നു വിളിച്ചപ്പോഴാണ് ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്. 
"നീ എന്താ ഉറക്കമാണോ, വേഗം വരൂ, എല്ലാവരും എത്തിയിട്ടുണ്ട്."
പറഞ്ഞിട്ടവന്‍ നടന്നു. വേഗം ഷര്‍ട്ട്‌ എടുത്തിട്ട് മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു അലമാരയില്‍ വച്ചു, പതിയെ മെസ്സ് ഹാളിലേക്കു നടന്നു. അവിടെ എല്ലാ മേളങ്ങളും തുടങ്ങി കഴിഞ്ഞിരുന്നു. പാട്ടും ആട്ടവും, തമാശകളും, ബഹളങ്ങളും. ബാലന്‍ പിള്ള എല്ലാത്തിനും ചുക്കാന്‍ പിടിച്ചു. ആഹാരം കഴിഞ്ഞു ചീട്ടു കളി ആയി. പിന്നെ ഉറക്കം വന്നവര്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. പിറ്റേ ദിവസം അവധി ആയിരുന്നത് കൊണ്ട് ആ ആലസ്യത്തില്‍ വളരെ താമസിച്ചാണ് ഉണര്‍ന്നത്. ആദ്യം ഫോണ്‍ ഓണ്‍ ചെയ്തു നോക്കി. എത്രെയാണ് മിസ്സെഡ് കോളുകള്‍., എന്തോ സംഭവിച്ചിരിക്കുന്നു, എന്തു പറ്റി ഇത്രയധികം കോളുകള്‍.  പെട്ടെന്ന് നാട്ടിലേക്കു വിളിച്ചു. പിന്നെ ഫോണ്‍ എടുക്കാത്തതിന്റെ കുറ്റപ്പെടുത്തലുകളായി. കാര്യം പറയാത്തതിനു ദേക്ഷ്യപ്പെട്ടപ്പോള്‍, അച്ഛന്‍ ഹാര്‍ട്ട്‌ അറ്റാക്കായി ഐ.സി.യു വില്‍ ഏതു നിമിഷവും എന്ത് സംഭവിക്കാമെന്നും പറഞ്ഞു നിര്‍ത്തി അഞ്ജു. പിന്നെ അനിയനെ വിളിച്ചു വിശദമായി കാര്യങ്ങള്‍ തിരക്കി. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു. പിന്നെ കൂടുകാര്‍ ആശ്വാസ വചനങ്ങളുമായി വന്നു. അസ്വസ്ഥമായ മനസ്സുമായി സമയം തള്ളി നീക്കി. ഇടക്കിടെ വരുന്ന കോളുകളില്‍ നിന്ന് മനസ്സിലായി നില മോശമാണെന്നു.  തന്നെ മനസ്സിലാക്കുന്ന ഏക വ്യക്തി അച്ഛനായിരുന്നു. താന്‍ ഇവിടെ അനുഭവിക്കുന്ന കഷ്ടപാടുകള്‍ മനസ്സിലാക്കിയ ആള്‍, വിളിക്കുമ്പോഴൊക്കെ  ആശ്വസിപ്പിക്കുന്ന ഒരേ ഒരാള്‍.  തനിക്കൊന്നു പൊട്ടിക്കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍.  .......

ഉടനെ ഒരു നാട്ടില്‍ പോക്ക് മനസ്സിലൊന്നും പ്ലാന്‍ ചെയ്തിരുന്നില്ല. അത് തന്റെ എല്ലാ കാര്യങ്ങളെയും തകിടം മറിക്കുമെന്നറിയാം. പക്ഷെ പോകാതിരിക്കാന്‍ പറ്റില്ലല്ലോ. കൂട്ടുകാര്‍ തന്നെ  ഒരുക്കങ്ങള്‍ ചെയ്തു തുടങ്ങി. അപ്പോഴേക്കും അച്ഛന്‍ മരിച്ചു എന്നുള്ള വാര്‍ത്തയും വന്നു. അറിയാതെ പൊട്ടിക്കരഞ്ഞു പോയി. എത്രെയോ വര്‍ഷത്തെ തന്റെ കണ്ണുനീര്‍, താന്‍ അടക്കി പിടിച്ചിരുന്ന തന്റെ മനസ്സിലെ കാര്‍മേഖങ്ങള്‍,  ഒരു പെരു മഴ  പോലെ പെയ്തൊടുങ്ങി. പിറ്റേ ദിവസം പാസ്പോര്‍ട്ടും, ടിക്കെറ്റും, അവധിയുമെല്ലാം കിട്ടാന്‍ കൂട്ടുകാര്‍ സഹായിച്ചു. അതെ അവരാണിപ്പോള്‍ തന്റെ ബന്ധുക്കള്‍,. അവര്‍ക്ക് താന്‍ അന്യനല്ല. ഒരേ വഞ്ചിയില്‍ സഞ്ചരിക്കുന്നവര്‍. അവര്‍ അറിയുന്നു തന്റെ മനസ്സിലെ നീറ്റല്‍., താന്‍ അനുഭവിക്കുന്ന വേദനയുടെ ആഴം. അവര്‍ എനിക്കെപ്പോഴും താങ്ങും തണലുമായി കൂടെ തന്നെ ഉണ്ടായിരുന്നു .

നാട്ടില്‍ എത്തി അടക്കവും ആചാരങ്ങളും കഴിഞ്ഞു തിരിച്ചു പോരുന്നതിനു മുന്‍പ് കാരണവന്മാരും അമ്മാവന്മാരും ബന്ധുക്കളും ഒത്തു കൂടി. ഭാഗം വക്കാനുള്ള തന്ത്രപാടിലായിരുന്നു. എല്ലാവരെയും വിളിച്ചു കൂട്ടി. അവര്‍ തന്നെ തീരുമാനങ്ങള്‍ എടുത്തു. വീടും അതിരിക്കുന്ന സ്ഥലവും അനിയന്. അവന്‍ നാട്ടില്‍ ജോലിചെയ്യുന്നവന്‍, തന്നെ പോലെ ഗള്‍ഫ് കാരന്‍ അല്ല അത്കൊണ്ട് അത് അവനു. ബാക്കി സ്ഥലം രണ്ടായി വീതിച്ചു ഒരു വീതം തനിക്കും, മറ്റേതു സഹോദരിക്കും. ഒന്നും മിണ്ടാനാവാതെ രാഹുല്‍ ഇരുന്നു. അമ്മയെ നോക്കി. എല്ലാം അറിയാവുന്ന  അമ്മയും ഒന്നും മിണ്ടിയില്ല. അമ്മ എല്ലാത്തിനും മൗനസമ്മതം നല്കുകയായിരുന്നോ. അച്ഛനുണ്ടായിരുന്നെങ്കില്‍  ഇങ്ങനൊന്നും സംഭവിക്കില്ല. അച്ഛനറിയാം തന്റെ വിയര്‍പ്പിന്റെ വില ആണ് ഈ വീട്, തന്റെ സ്വപ്നമാണ് ഈ വീട്.  നീ എന്താ ഒന്നും മിണ്ടാത്തതെന്ന അമ്മാവന്റെ ചോദ്യമാണ് തന്നെ ചിന്തയില്‍ നിന്നു ഉണര്‍ത്തിയത്. അതെ നിനക്കിനിയും ഇത് പോലൊരു വീട് വക്കാന്‍  കഴിയും പക്ഷെ രാജേഷിനോ, തുച്ചമായ  വരുമാനക്കാരനായ അവന്‍ എന്ത് ചെയ്യും. അതുകൊണ്ട് നീ ഈ തീരുമാനത്തിന് സമ്മതിക്കണം, അവര്‍ ഒരേ സ്വരത്തില്‍  പറഞ്ഞു. അവര്‍ക്ക് നാട്ടില്‍ ജോലിക്കാരനായ അനിയന്‍റെ ഭാവിയെ പറ്റിയെ ആകുലത ഉള്ളു. കുടുംബജീവിതമില്ലാത്ത, ജീവനു പോലും ഗാരന്റി ഇല്ലാത്ത ഗുള്‍ഫ്കാരനെ കുറിച്ച് ആര്‍ക്കും ആവലാതികള്‍ ഒട്ടും ഇല്ല. ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. അങ്ങനെ താന്‍ സ്വന്തം വീട്ടിലും അന്യനായി. തന്‍റെ ഇടനെഞ്ചിലെ വേദന ആരും കണ്ടില്ല.  നിലവിളി ആരും കേള്‍ക്കാതെ നെഞ്ചിനുള്ളില്‍ തന്നെ കുരുങ്ങിപ്പോയി. ഭൂമിയിലുള്ള മനുഷ്യര്‍ നിലനിലനില്പ്പിനു വേണ്ടി അപമാനിതരായി നിശ്ശബ്ദമായി നിലവിളിച്ചു കൊണ്ടിരിക്കുന്നു. അവര്‍ അമര്‍ത്തി പിടിച്ച നിലവിളികളോടെ ഒടുവില്‍ ഈ ഭൂമിയോട് വിട പറയുന്നു.  

തിരിച്ചു പോരാന്‍ നേരം അഞ്ജു പൊട്ടിക്കരഞ്ഞു, നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു. "നീ ആണെനിക്ക്‌ എല്ലാ ശക്തിയും തരേണ്ടത്‌, ഇനിയും ഞാന്‍ എനിക്കായി ജീവിക്കും, നിനക്കും മോനുമായി ജീവിക്കും".

 സ്വയം മനസ്സില്‍ പറഞ്ഞു “ഞാന്‍ ഇനിയും അന്യനല്ല, എനിക്കും ഈ ഭൂമിയില്‍ ജീവിച്ചു മരിക്കണം”  താന്‍ ഉപേക്ഷിച്ചു പോന്ന മണ്ണിന്റെ പച്ചപ്പും, ഈര്‍പ്പവുമുള്ള  ഓര്‍മ്മകളെ താലോലിക്കാന്‍., നഷ്ടപെട്ടത് തിരിച്ചു പിടിക്കാന്‍,പുതിയ സ്വപ്നങ്ങള്‍ കാണാന്‍,വീണ്ടും ‍ ഇതാ ഈ മരുഭൂവില്‍ മരുപ്പച്ച തേടി എത്തിയിരിക്കുന്നു.   

Sunday, September 16, 2012

എന്നെ തേടി എത്തിയ മനസുകള്‍

എനിക്ക് വീഴ്ചകള്‍ പതിവാണ് , അല്ലറ ചില്ലറ പരുക്കുകളോട് രക്ഷപെടുകയാണ് പതിവ്. ആ പതിവ് ഈ പ്രാവശ്യം തെറ്റി.
"വീണിതല്ലോ കിടക്കുന്നു......"ഒരിടത്ത്  അടങ്ങി ഇരിക്കാത്ത എനിക്കതൊരു ഷോക്ക്‌ ആയിരുന്നു ആ വീഴ്ച . എഴുന്നെല്കാന്‍ വയ്യാതെ ഒരേ കിടപ്പ്. പ്ലാസ്റ്റെറിട്ട കാല് കാണുമ്പോള്‍, ഉള്ളില്‍ ദേക്ഷ്യവും , സങ്കടവും..... മക്കളും, ബന്ധുക്കളും,കൂട്ടുകാരും ക്ഷേമാന്നെഷണവുമായി കൂടെ ഉണ്ടായിരുന്നു,വിവരം അറിഞ്ഞു ഭര്‍ത്താവും വന്നു അവര്‍ക്കെല്ലാം ഓടി നടന്നിരുന്ന എന്റെ അവസ്ഥ കണ്ടു സങ്കടമുണ്ടെങ്കിലും, അവര്‍ ഇപ്പോഴും കളി ആക്കാനുള്ള ആവേശം കാണിച്ചു.
എല്ലാവരും കൂട് ഒഴിഞ്ഞു പോയി. ഞാനും സരോജിനി ചേച്ചി
എന്ന സഹായിയും മാത്രമായി, പക്ഷെ അവര്‍ ഒരു അമ്മയെ പോലെ എപ്പോഴും എനിക്ക് സഹായത്തിനുണ്ടായിരുന്നു. ശരിക്കും അവര്‍ ഒരു ആശ്വാസം തന്നെ ആയിരുന്നു, പിന്നെ വല്ലപ്പോഴും കയറി വരുന്ന അയല്‍പക്കക്കാരും, ബന്ധുക്കളും.

പിന്നെ ഉള്ളത് ടി.വി ആണ് , ഇപ്പോള്‍  അതിലെ ഓരോ അവതാരകയും, അവതാരകനും സ്വന്തമാണ്. ചിലരൊക്കെ ആരു ബോറന്മാരും,ബോറത്തികളും ആണെങ്കില്‍ പോലും, ടി.വി.അധികം കാണാത്ത ഞാന്‍, ഈ കിടപ്പ് കാരണം  ടി.വി ലോകത്തെ നിത്യ സന്ദര്‍ശകയായി.

പിന്നെ പുസ്തകകങ്ങള്‍, അതായിരുന്നു എന്റെ ലോകം. വായിക്കാന്‍ ബാക്കി വച്ച പുസ്തകങ്ങള്‍. ഈച്ചര വാരിയരുടെ ‘’ഒരു അച്ഛന്റെ ഒര്മാകുരിപ്പുകള്‍” ബന്ന്യാമന്റെ “ആട് ജീവിതം”, ശിവാജി സാമന്തിന്റെ “കര്‍ണന്‍”, അങ്ങനെ വായനയും തുടര്‍ന്നു, നെറ്റ് ലോകത്തോക്കെപരതി നടന്നു,  അങ്ങനെ മനസ്സിലും എത്തി. കുറച്ചു പേരെ പരിചയപ്പെട്ടു.

പിന്നെയും സമയം ബാക്കി. ജന്നലിനപ്പുറം  കാണുന്ന കാഴ്ച ആഹ്ലാദം തരാറുണ്ട്, അപ്പോഴാണ് ഞാന്‍ പക്ഷികളെ ശ്രദ്ധിച്ചു തുടങ്ങിയത്, എത്ര തരം പക്ഷികള്‍  ,കുളത്തില്‍ നിന്ന് മീനുകളെ  റാഞ്ചാന്‍  വരുന്ന നീല പൊന്മാന്‍, കുളക്കോഴി, ഇവയെല്ലാം എത്ര തന്ത്രശാലികള്‍. ആണ് .... ?, പാവം മീനുകള്‍.....
ഒന്നിച്ചു പറന്നു പോകുന്ന പക്ഷികള്‍ , വൈകുന്നേരം, മുറ്റത്തെ ആല്‍ മരത്തില്‍ കൂട് കൂട്ടാന്‍  വരുന്ന ചാരനിറമുള്ള പക്ഷികള്‍, അവരുടെ കുറുകലുകള്‍ , ശരിക്കും പ്രണയം കാണണമെങ്കില്‍ അത് നോക്കി ഇരിക്കണം, കൊക്കുരുമ്മി, കണ്ണുകളില്‍  പ്രണയം നിറച്ചു അവര്‍ നോക്കിയിരിക്കും.ആകാശചരുവില്‍ സുര്യന്‍ എരിഞ്ഞടങ്ങുന്നതും സന്ധ്യ പതിയെ പതിയെ കടുന്നു വരുന്നതുമെല്ലാം പതിവ് കാഴ്ചകളായി.

ഒരു ഉച്ച ഉറക്കത്തിലാണ് അവരെല്ലാം കൂടി എന്റെ വീടിലേക്ക്‌ വന്നത്. റ്റി.വി യിലെ അവതാരകരും അവതാരികകളും, വന്നപ്പോഴേ സുഖ വിവരങ്ങള്‍ അന്വേഷിച്ചു. പിന്നെ കലുപില പറഞ്ഞു , തളത്തിലും കോണി പടിയിലും ഇരുന്നു, അവര്‍ക്ക് ചേച്ചി ചായയും പലഹാരങ്ങളും കൊടുത്തു. കഥകള്‍ പറഞ്ഞിരുന്നപ്പോഴേക്കും സന്ധ്യ ആയി .പിന്നെ മേല് തുടക്കാനായി ചേച്ചി വന്നപ്പോള്‍ അവരെല്ലാം എന്റെ മനസ്സില്‍ നിന്ന് പോലും പടി ഇറങ്ങി പോയി. 

ഒരു സന്ധ്യയ്ക്ക്  പാട്ട്  കേട്ടിരുന്നു മയങ്ങി പോയ വേളയില്‍ ആണ്  മോഹന്‍ലാലും, മമ്മൂട്ടിയുമൊക്കെ പടി കയറി വന്നത്. അവരൊക്കെ ക്ഷേമം അന്വേഷിച്ചു വന്നു പോയി. 
പിന്നെയും അതിഥികള്‍ ........  ദിവസങ്ങള്‍ വിരസതയോടെ  പോയികൊണ്ടിരുന്നു. എല്ലാം കണ്ടു മടുത്തു തുടങ്ങി . ഇതിനിയും എന്ന് ഊരി  മാറ്റും. ഡോക്ടറെ  കാണാന്‍ പോകുമ്പോള്‍ ഞാന്‍ ആവാലതിപ്പെട്ടു  കൊണ്ടിരുന്നു, എനിക്കിനി വയ്യ, ഇതും ചുമന്നു കൊണ്ട് നടക്കാന്‍.
പിന്നെ ദിവസങ്ങള്‍ ഉണര്‍വിലും ഉറക്കത്തിലുമായി കടന്നു പോക്കൊണ്ടിരുന്നു.ഒരു ദിവസം വായിച്ചു കിടന്നു ഉറങ്ങി പോയതറിഞ്ഞില്ല ആരുടെയൊക്കെയോ കാല്‍പെരുമാറ്റം കേട്ടാണ് ഉണര്‍ന്നത്, കണ്ണ് തുറക്കാതെ കിടന്നു. ആരോ പറയുന്നു നല്ല ഉറക്കമാണ്, ഉണര്ത്തേണ്ട .എന്റെ കൈ വിരലില്‍ ഒരു തണുത്ത സ്പര്‍ശം. കണ്ണ് തുറന്നപ്പോള്‍ ആകെ അതിശയം. യഥാര്‍ഥ്യമോ അതോ  സ്വപ്നമോ.? ഒരു നിമിഷം അങ്കലാപ്പായി. ചേച്ചി വന്നു പറഞ്ഞു, മോളെ കാണാന്‍ വന്നവരാണ്. മനസ്സിലായി ഹോ....ആരൊക്കെ ആണ് വന്നിരിക്കുന്നത്.. പാവം പുണ്യാളനു  കരയുന്ന ഭാവമായിരുന്നു, ജാഡക്കാരനായ രാജേഷ്‌ വലിയ ഗൌരവത്തിലായിരുന്നു, എങ്കിലും കണ്ണില്‍ ആര്‍ദ്രത ഉണ്ടായിരുന്നു. ഒരു റൊമാന്റിക്‌ പുഞ്ചിരിയുമായി ജോയിയും, ഒരു ഭാവഗായകനെ പോലെ അനീഷും, പിന്നെ അധികം പരിചയമില്ലാത്ത മുഖങ്ങളും. അങ്ങനെ എന്റെ മനസ്സിലെ കൂട്ടുകാര്‍ എന്റെ അടുത്തെത്തി സൌഹൃദം  പങ്കിടാന്‍, അതെ ഇതാണ് സ്നേഹം.... ഇതാണ് കൂടായ്മ.......ഇതാണ് മനസ്സ്. ഈ മനസ്സില്‍ എന്നെ എത്തിച്ച മനോജ്‌ നിനക്കെന്റെ നന്ദി അറിയിക്കുന്നു.

Monday, September 10, 2012

ആത്മാവിന്റെ പാതി

ഞാന്‍ അതുല്‍ഒരു മള്‍ടി നാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന പോസ്റ്റില്‍ , ഇരുപത്തി നാല് മണിക്കൂറും ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവന്‍മടുപ്പ് തോന്നിയപ്പോഴാണ് ജീവിത ബഹളങ്ങളില്‍ നിന്ന് ഒളിച്ചോടണമെന്ന്തോന്നിയത്.  രാവും പകലും ഇല്ലാതെ അലഞ്ഞു തിരിയുന്നതും ഒരു സുഖമാണ്. യാത്രകള്‍ എന്നും എനിക്കിഷ്ടമാണ്. ഏകാന്ത സന്ധ്യകളില്‍ സ്വപ്നം കണ്ടിരിക്കാന്‍ആ സ്വപ്നങ്ങളില്‍ കൂടണയാന്‍ വരുന്നവര്‍മനസ്സിന് സന്തോഷം തരുന്നവര്‍ മാത്രം. ആ നിമിഷങ്ങളില്‍ഞാന്‍ ഞാനായി തീരുന്നു. ഏകനായി നടക്കുമ്പോള്‍ എന്നിലേക്ക് തുറക്കുന്ന സ്വകാര്യതയില്‍ കൂട്ടുകൂടാനയിരുന്നു  എനിക്കിഷ്ടം. ശ്വാസം മുട്ടിക്കുന്ന ജോലി തിരക്കുകള്‍ക്ക്ആശ്വാസമായി ഒരു കൂട്ട് കൂടാന്‍ അമ്മ നിര്‍ബന്ധിച്ചു തുടങ്ങി. അപ്പോഴാണ് മനസ്സിന്റെ അടിത്തട്ടില്‍ ഒരു സ്വപ്നം പോലെ സൂക്ഷിക്കുന്ന എന്റെ ആത്മാവിന്റെ പാതിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.    

എത്രയോ പെണ്‍കുട്ടികള്‍ എന്റെ ആത്മാവില്‍ തൊട്ടു കടന്നു പോയിഎങ്കിലും  ആത്മാവിലേക്ക് പെയ്തിറങ്ങുന്ന കുളിര്‍ മഞ്ഞായി അവള്‍ മാത്രം വേറിട്ട് നിന്നു . സ്വപ്നത്തില്‍ മാത്രം ഞാന്‍ കാണാറുള്ള എന്റെ ആത്മ സഖി, എവിടെയോഏതോ ജന്മത്തില്‍ എനിക്ക് നഷ്ടമായ എന്റെ ആത്മാവിന്റെ പാതി,  ഈ ജന്മമത്രയും  അവളെ കാത്തിരുന്നു,  ഒരു നാള്‍ നീ പടി കടന്നെത്തുമെന്നു   മോഹിച്ചു,  എന്‍റെ ആത്മാവ് മന്ത്രിച്ചു,  "നിനക്കായ് അവള്‍ ഭൂമിയിലുണ്ട് , നിന്നെ തേടി അവളും അലയുകയാവും. 

 എല്ലാ രാത്രികളിലും സ്വപ്നത്തില്‍ അവള്‍ എന്റെ കിടക്കക്കരുകില്‍ വന്നു, എന്റെ കൈ എടുത്തു അവളുടെ ഉള്ളം  കൈയില്‍  വയ്ക്കുന്നു .പിന്നെ കണ്ണുകളില്‍ നോക്കി ഇരുന്നു, എന്തൊക്കെയോ കഥകള്‍ പറയുന്നു. തീക്ഷ്ണമായ വികാരങ്ങളുള്ള മുഖംഈ ഭൂമിയിലെ മുഴുവന്‍ പ്രണയം നിറയുന്ന കണ്ണുകള്‍അതിന്റെ തിളക്കം  ആ കണ്ണുകളില്‍ നോക്കുമ്പോള്‍ ,   ശരീരം  തളരുന്നു , മനസ്സില്‍ ഒരു തണുപ്പ്ശരീരം ഭാരമില്ലാതെ ഒരു അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്നു  മുന്നില്‍ ആ  തിളങ്ങുന്ന കണ്ണുകള്‍ മാത്രം.

എത്രെയോ ജന്മങ്ങളായി ഞാന്‍ നിന്നെ  തിരയുന്നു ഒരിക്കല്‍ എന്നില്‍ നിന്ന് വേര്‍പെട്ടു പോയ എന്റെ ആത്മാവിന്റെ പകുതി. ഓരോ ജന്മവും  ആത്മാവ്‌ നിന്നെ തേടി നടന്നു. ഈ ജന്മം എനിക്ക് നിന്നെ കണ്ടു മുട്ടിയെ കഴിയുഅത്ര തീവ്രമായി ആ വികാരം  മനസ്സിനെ മഥിക്കുന്നു. അതൊരു വിങ്ങലായി മനസ്സില്‍ പടരുന്നു. ചിലപ്പോള്‍ ഒരു ഭ്രാന്തനെ പോലെ  അലഞ്ഞു തിരിയുന്നു,  ഓരോ ജന്മത്തിലും  നിന്നെ കാത്തിരുന്നു. ഇവിടെ  ഈ ഏകാന്തതയില്‍ നിന്റെ ഓര്‍മകള്‍ ശക്തമാകുന്നുനിനക്ക് മാത്രമേ എന്റെ മനസ്സിന്റെ വിങ്ങല്‍ മനസ്സിലാകു, നിനക്ക് മാത്രമേ എന്റെ ഹൃദയത്തിന്റെ വേദന അറിയൂനിനക്ക്  മാത്രമേ അതിരുകളില്ലാതെ എന്നെ സ്നേഹിക്കാന്‍ കഴിയു. നിന്റെ ആത്മാവ്‌ എന്നില്‍ ചേര്‍ന്നാല്‍ മാത്രമേ നമ്മള്‍ ഒന്നാകു. ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയാത്ത സ്നേഹം. ഒരേ വിചാരമുള്ള , ഒരേ വികാരമുള്ള ഒന്നുപോലെ മിടിക്കുന്ന ഹൃദയമുള്ള രണ്ടാത്മാക്കള്‍തീയില്‍ കാച്ചി ശുദ്ധമായ സ്വര്‍ണം പോലെഒരിക്കലും നിറം മാറത്ത  സ്നേഹംധാരണകളും,   ഉപാധികളും, അതിരുകളുമില്ലാത്ത സ്നേഹംഅത് പുഴപോലെ  ഒഴുകി തടസ്സങ്ങളില്ലാതെഒടുവില്‍ സമുദ്രത്തില്‍ ചെന്ന് ചേര്‍ന്ന് തിരമാലകളായി ആര്‍ത്തുല്ലസിച്ചു തീരങ്ങളെ തട്ടി ഉണര്‍ത്തുന്നു.

ഇതൊക്കെ എന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ ആയിരിക്കാംഎങ്കിലും ഞാന്‍ നിനക്കായി കാത്തിരിക്കുന്നുഅലയുന്നു. പോയ ജന്മത്തില്‍ മുഴുവിക്കാന്‍ കഴിയാതെ പോയ യാത്രഈ ജന്മത്തില്‍ നടന്നു തീര്‍ക്കണം.  അവള്‍ കൊളുത്തി തന്ന സ്നേഹത്തിന്റെ തിരിനാളം  കെടാതെ മനസ്സില്‍ സൂക്ഷിക്കുന്നു. ആ സ്നേഹം അനര്‍വചനീയമാണ്   അത് നഷ്ടപെടുന്നവരുടെ വേദന അത് അനുഭവിച്ചവര്‍ക്കു മാത്രമേ അറിയൂ , നിരാശ കാമുകന്മാരെ കാണുമ്പോള്‍ എന്റെ മനസ്സിലും ആ നിരാശ പടരുംഅവരുടെ വേദന എന്റെ ആത്മാവിലേക്കും പടരും. അവരുടെ ആത്മാവിന്റെ പാതി നഷ്ടപ്പോഴുണ്ടായ വേദന അത് എത്ര അസഹനീയം ആയിരിക്കും . ചിലര്‍ സ്വയം ജന്മം ഒടുക്കും, ആ വേദന സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍

പകല്‍ മുഴുവന്‍ തന്റെ പ്രിയനെ കാത്തിരുന്ന കടലിന്റെ പ്രണയ സാഫല്യ നിമിഷമായ  അസ്തമയം, എനിക്കേറ്റവും പ്രിയപെട്ടതാണ് . വെറുതെ തനിച്ചിരിക്കുമ്പോള്‍ ഈ സൂര്യാസ്തമയം കാണുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ആര്‍ക്കു വേണ്ടിയാണ് മനസ്സ് അസ്വസ്തമാകുന്നത്, തന്നെ പ്രണയം കൊണ്ട് മൂടാനായി വരുന്നവള്‍ക്ക് വേണ്ടിയോ...

കടല്‍തീരത്തെ മണലില്‍  ആകാശം നോക്കി കിടന്നുസന്ധ്യ പതിയെ കടന്നു വരുന്നു.  കൂട്ടത്തോടെ കടല്‍കാക്കകള്‍ പറന്നു പോകുന്നു. ആളുകളും ഒഴിഞ്ഞു തുടങ്ങി. എല്ലാവരും  കൂടണയാനുള്ള തന്ത്രപാടിലാണ്. കടും ചുവപ്പ് പടര്‍ത്തി സൂര്യന്‍ മറയാന്‍  തുടങ്ങുന്നു.  

ആ സായാഹ്നത്തിലാണ് അവിചാരിതമായി ഞാന്‍ അവളെ കണ്ടത്ഒരു നിമിഷം ആ കണ്ണുകള്‍ തമ്മില്‍ ഉടക്കി അതെ തീവ്രമായ അനുരാഗം നിറയുന്ന കണ്ണുകള്‍കണ്ണുകള്‍ക്ക്‌ എത്ര തീക്ഷ്ണതയോ , അത് എന്റെ ആത്മാവ്‌ വരെ എത്തി ആ നോട്ടം ആ കണ്ണുകള്‍ എന്നെ തേടി വരുന്നത് പോലെ.  ഹൃദയത്തിന്റെ മിടിപ്പ് കൂടിചലനശേഷി നഷ്ടപ്പെട്ട ഞാന്‍ മറ്റൊരു ലോകത്ത് എത്തിയത് പോലെസ്ഥലകാല ബോധം നഷ്ടപെട്ടവന്‍അവള്‍ തന്റെ വളരെ അടുത്ത് തന്നെ ഉണ്ട്ആര്‍ത്തുല്ലസിച്ചു വരുന്ന തിരമാലകളെ നോക്കി നില്‍ക്കുന്ന, അവളുടെ മുഖത്തും പണ്ടെങ്ങോ കണ്ടു മറന്ന ഭാവം. അതെ ഇവള്‍ തന്നെ ആണ് എന്റെ സ്വപ്നങ്ങളില്‍ വരുന്ന, എന്റെ ആത്മാവിനെ  തൊട്ടു ഉണര്‍ത്തിയവള്‍പെട്ടെന്നാണ് ഒരു വന്‍ തിരമാല  വന്നു അവളെ കട പുഴക്കി യത്,അടുത്ത് നിന്ന താന്‍ തന്നെ അവളെ കടന്നു പിടിച്ചു, രക്ഷക്ക് വേണ്ടി അവള്‍ തന്നെ ചുറ്റി പിടിച്ചു. ആകെ നനഞ്ഞ അവളെ കണ്ടപ്പോള്‍ മഴയില്‍  നനഞ്ഞ ഒരു പാരിജാത പുഷ്പം പോലെ തോന്നി, അസ്തമയ സൂര്യന്റെ കതിരുകള്‍ വീണു അവളുടെ മുഖം സ്വര്‍ണവര്‍ണമായി, ചെമ്പിച്ച മുടി കുങ്കുമ വര്‍ണത്തില്‍ തിളങ്ങി. ആ വലിയ കരിനീല മിഴികളില്‍ പെട്ടെന്ന് നാണം നിറഞ്ഞു. പുഞ്ചിരിയില്‍ നുണക്കുഴികള്‍ വിരിഞ്ഞു,

 പിന്നെ പരിചയപ്പെടാന്‍ അവസരം കിട്ടിമലയാളത്തില്‍ വേരുകള്‍ തേടികടല്‍ കടന്നെത്തിയ പെണ്‍കുട്ടിഅരുണ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മലേഷ്യയില്‍, കുടികേറി  പാര്‍ത്ത അപ്പൂപ്പന്മാര്‍ , അച്ഛനമ്മമാരുടെ കൂടെ ഇംഗ്ലണ്ടില്‍ താമസിക്കുന്നു. ഒരിക്കലും ഇന്ത്യ കണ്ടിട്ടില്ലാത്തവള്‍പൈതൃകം നഷ്ടപെട്ടവള്‍ . പടിഞ്ഞാറന്‍ നാട്ടില്‍ വളരുന്നു എങ്കിലും, ഇന്ത്യയെ സ്നേഹിക്കുന്നുസ്വന്തം പൈതൃകം  തേടി വന്നവള്‍,അധികം സംസാരങ്ങള്‍ ഇല്ലാതെസ്വയം പരിചയപ്പെടുത്തലുകളിലൂടെ പെട്ടെന്ന് കൂട്ടുകൂടാന്‍ കഴിഞ്ഞു. വളരെ വര്‍ഷങ്ങളായി അറിയുന്നവരെ പോലെഞങ്ങള്‍  സംസാരിച്ചു കൊണ്ടേ ഇരുന്നു.അവള്‍ ഒലിവിന്റെ നിറമുള്ള ഒരു സുന്ദരികാന്തിക ശക്തിയുള്ള  വിടര്‍ന്നു വലിയ കണ്ണുകള്‍, തീക്ഷ്ണമായ മുഖം ഉള്ളവള്‍, ചിരിക്കുമ്പോള്‍ വിടരുന്ന നുണക്കുഴികള്‍, കണ്ണുകളും, ചിരിയുമാണ് ഏറെ ആകര്‍ഷകമായി തോന്നിയത്, അവള്‍ ആരെയും മോഹിപ്പിക്കുന്ന സുന്ദരി തന്നെ.   

 ഒരേ തൂവല്‍ പക്ഷികളെ പോലെ സ്വാസ്ഥ്യം തേടി നടന്നു ഞങ്ങള്‍ , പിന്നെ എപ്പോഴോ മനസ്സിലായിഒരിക്കലും പിരിയാന്‍ കഴിയില്ലെന്ന്.

 അരുണപറഞ്ഞ  വഴികളില്‍ , അവള്‍ കൊണ്ട് വന്ന തെളിവുകളില്‍ കൂടി ഞങ്ങള്‍ വളരെ ദൂരം നടന്നുപക്ഷെ അവളുടെ പിന്‍ഗാമികളെ കുറിച്ച് ഒരു തുമ്പു പോലും കണ്ടെത്താനായില്ല.  അവളുടെ ഹൃദയം  തന്റെ ആത്മാവിന്റെ പാതിയെ  കണ്ടു പിടിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു.

അവളെ കണ്ടു മുട്ടിയ  ആ ദിവസം  ഉറങ്ങാനേ കഴിഞ്ഞില്ല,    ഒരു അപ്പൂപ്പന്‍  താടി പോലെ ഭാരമില്ലാത്തവനായി ,  ഹൃദയത്തെ വലിഞ്ഞു മുറുക്കിയ വിങ്ങല്‍ എവിടെയോ അപ്രത്യക്ഷമായി,  ആ രാത്രി  മതി മറന്നു ഉറങ്ങിഅവള്‍ സ്വപ്നങ്ങളില്‍ വന്നതേയില്ല. 

പിന്നെ അവളോട്‌ പറഞ്ഞു എന്റെ മനസ്സിന്റെ വിങ്ങല്‍ കാത്തിരിക്കുന്ന മനസ്സിന്റെ പാതിയെ കുറിച്ച്.അവളുടെ കണ്ണിലും ആകാംഷയുടെ മുള്‍ മുനകള്‍  അവളും ആ ഒരു യാത്രയിലായിരുന്നു പിതാമഹന്മാരുടെ പുണ്യ ഭൂവില്‍  സ്വാസ്ഥ്യം തേടി വന്നവള്‍ അരുണ, തന്റെ  ആത്മാവിന്റെ കൂട്ടുകാരി . ഈ നിമിഷം എന്തോ സംഭവിക്കുന്നതായി അവനു തോന്നി. ഞാന്‍ അനുഭവിക്കുന്ന അലൌകികമായ ആനന്ദം അതെങ്ങനെ പറഞ്ഞറിയിക്കണം എന്ന് അറിയാതെ വിഷമിച്ചു. അവളുടെ ആത്മാവ് അറിയുന്നുണ്ടായിരുന്നു ആ വിങ്ങല്‍അവള്‍  കൈ വിരലുകളില്‍ പിടിച്ചു, ആ  വിരല്‍ തുമ്പിലെ  തണുപ്പ്   മനസ്സില്‍ ഒരു വേനല്‍ മഴ ആയി പെയ്തിറങ്ങി.  സിരകളില്‍ ആ തണുപ്പ് പടര്‍ന്നു. 

 ഒരു അവധി ദിനത്തില്‍ പകലിരുവോളും ആ കിടപ്പില്‍ മിഴികളടച്ചു ആത്മാവിന്റെ ആഴങ്ങളില്‍ ഉത്തരം തേടി ഞാന്‍ കിടന്നു,  ആ സന്ധ്യയില്‍ അവള്‍ വന്നു, എന്നെ തേടി,  തീവ്രമായ അനുരാഗം ഒഴുകി തുടങ്ങി ഹൃദയത്തില്‍ നിന്ന് അതൊഴുകി ഒരു പുഴ ആയി  ഞാന്‍ അവളോട്‌ പറഞ്ഞു,  അരുണ, നീ എനിക്ക് സ്വന്തം എന്നെ തിരഞ്ഞു വന്നഎനിക്കായി മാത്രം സൃഷ്ടിച്ചവള്‍ , എന്റെ ആത്മാവിന്റെ പകുതി”. ഈ ജന്മങ്ങളത്രയും താനും  അവളും പ്രണയിക്കുകയായിരുന്നു. കടലും കരയും പോലെ , സൂര്യനും താമരയും പോലെഈ ജന്മത്തിന്‍ ഒടുവില്‍ നമ്മള്‍ ഒന്നാകുന്ന നിമിഷം. 

ഞങ്ങള്‍ കടല്‍ തീരത്ത് കൂടി കൈകോര്‍ത്തു നടന്നു. ഇപ്പോള്‍ എന്‍റെ ഹൃദയം പരമശാന്തിയുടെ  നിറഞ്ഞു കത്തുന്ന തിരിനാളം പോലെ ശാന്തം, ആത്മാവിന്റെ വിങ്ങല്‍ ഈ സമാഗമത്തോടെ മാഞ്ഞു പോയിരിക്കുന്നു. ഇനി അവള്‍ അവനു സ്വന്തം.  അരുണയെ നെഞ്ചോട്‌ ചേര്‍ത്ത് അവളുടെ ചുണ്ടുകളില്‍ ചുംബിച്ചു. പ്രണയാര്‍ദ്രമായ ഹൃദയങ്ങള്‍  ഇനിയും ഒന്നാകാനുള്ള വെമ്പലിലാണ്.

 നിലം ഒരുക്കാന്‍ നിന്നെയും  കാത്തിരിക്കുകയായിരുന്നു. ഉഴുതു മറിക്കേണ്ടതുംവിത്ത് എറിയേണ്ടതും ഒരു അനുഷ്ടാനം പോലെ ആണ്കലപ്പ കൊണ്ട് നിലത്തിന്റെ നിന്മോന്നതകളില്‍ ചാലുകള്‍ കീറി പുതു രക്തം ഒഴുക്കാന്‍  മനസ്സ് വെമ്പുന്നു.